Labels

  • കവിത
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, February 7, 2016

ഭ്രാന്ത്

ഭ്രാന്ത് 
പെരുവിരലിൽ നിന്ന് 
ഇരച്ചുകയരുന്ന ഒരു കമ്പനമാണെങ്കിൽ 
അതിന്റെ ഇരമ്പങ്ങളിൽ 
കൊടുങ്കാറ്റിന്റെ ദുസ്സൂചനകളുണ്ടെങ്കിൽ
അത് അഴിച്ചുവിടുന്ന ആയങ്ങളിൽ 
ശ്വാസം മുട്ടുന്ന തളിർത്തുമ്പുകളുണ്ടെങ്കിൽ 
അവയുടെ കവചങ്ങൾക്കുള്ളിൽ 
അടക്കം ചെയ്യപ്പെട്ട പൂമൊട്ടുകളുടെ 
ആത്മാക്കാളുണ്ടെങ്കിൽ 
ആത്മാവുകൾ കവിതയെഴുതുമെങ്കിൽ 
വരികളുടെ പുഴനീരിലൂടെ 
നീന്താൻ കഴിയുമെങ്കിൽ 
നീരിൽ പൂവൊഴുക്കുന്നതു
നീയാണെങ്കിൽ 
എനിക്ക് വേണം 
ഇത്തിരി ഭ്രാന്തിൻ നുരകളെ 

Monday, February 1, 2016

ഗന്ധങ്ങൾ


ആറുവയസ്സുകാരിയുടെ ഓർമ്മകളിൽ
എന്തെല്ലാം കൊതിമണങ്ങളാണു ഉണ്ടാവുക ?

പട്ടിണിയുടെ വറചട്ടിയിലേക്ക് 
ഖലീഫ ഉമ്മര് നീട്ടിക്കൊടുത്ത 
ഒലീവും വെണ്ണക്കട്ടിയും 

വ്ലാദിമിർ ലെനിനെ 
ആദ്യമായി പരിചയപ്പെടുത്തിയ 
ബ്ലാക്ക് ആൻഡ് വൈറ്റ് പടത്തിനു താഴെ കണ്ട 
ഉണക്ക റൊട്ടി, ചുട്ട ഇറച്ചി. 

റഷ്യൻ കഥകളുടെ വർണ്ണപുസ്തകങ്ങളിൽ 
വിസ്മയം പോലെ വീണു കിടന്നിരുന്ന 
വാല്യ, കോല്യ എന്നീ പേരുള്ളവർ മാത്രം 
പറിച്ചെടുത്ത് ഭക്ഷിച്ചിരുന്ന 
റാസ്ബെറി-സ്ട്രോബെറി-പ്പഴങ്ങൾ  

അതിനും മുകളിൽ
നാലുമണിനേരത്തെ വിശപ്പിൻതീയിലിടാൻ 
സ്കൂൾ വിട്ടു വരുമ്പോൾ 
അമ്മ വാങ്ങിത്തരുമായിരുന്ന 
കമലാബേക്കറിയിലെ ചുടുചൂടൻ റൊട്ടി. 
ബസ്സിനകത്തെ അടുക്കിയ വിയർപ്പിൻവാടകളിലും 
വഴിയുടെ ഓരം പിടിച്ച നടപ്പിലും 
തുരുമ്പിച്ച വാതിൽപ്പൂട്ടു തുറക്കാൻ 
അമ്മയെടുക്കുന്ന കാലതാമസത്തിലും 
നൂലിട്ടു പൊതിഞ്ഞ കടലാസു പൊതിയിൽ നിന്നും 
കോരിക്കുടിച്ച മണം, ചൂട്.
പിന്നീട് 
മാമംഗലത്തെ റൊട്ടിക്കമ്പനിയിൽ 
ഒരുമിച്ചു മൊരിഞ്ഞു ദേശം  മണപ്പിച്ച 
ലക്ഷം റൊട്ടികൾക്കും 
തോല്പ്പിക്കാൻ പറ്റാതെ പോയത് 
§   

Sunday, January 17, 2016

പറയാൻ മറന്ന...

നിന്റെയീ തിരക്കിന്നും തീർന്നില്ലല്ലോ 
മുളകരച്ചും മീനുരച്ചും തേഞ്ഞ നഖങ്ങൾ
വിരലുകൾക്കെന്തു കടുപ്പം, കൈത്തണ്ടയിൽ
പിണഞ്ഞു പിടയുന്ന നീല ഞരമ്പുകൾ

എനിക്കൊരു ചായ..? ഞാൻ തന്നെയെടുത്തോളാം
നിനക്കുമൊന്നാവാം, കൊറിക്കാനായെന്തുണ്ട്
അടുപ്പിൻതിണ്ണയിലിരിക്കാം ഞാൻ, നീ
അഴുക്കു പാത്രങ്ങളൊതുക്കിത്തീരും വരെ

ഉച്ചയൂണ്‍നേരം ഓർമ്മിച്ചു നിന്നെ
മുളകുമൊരിച്ചിട്ട കടച്ചക്ക കേമം
മാമ്പഴക്കറിക്കിന്നും കണ്ണുവച്ചു സുധീർ

പുതിയ മാതൃഭൂമി ബാഗിലിരിപ്പുണ്ട്
ഒരു കഥ കൊള്ളാം, വായിച്ചു പറയണം
നമ്മുടെ ടാഗോറിൽ ഇന്നലെ പടം മാറി
ഒന്നിച്ചു പോകാം, ഒഴിവുനാളെത്തട്ടെ

ഇന്നിനിയെന്താ പണി, നാളേയ്ക്കുള്ള
പയറൊടിക്കാൻ ഞാനിരിക്കാം കൂടെ
ഇക്കുറി വോട്ടു നീയാർക്കു ചെയ്യും ?
ഇത്തിരി തർക്കിച്ചാലോ നിന്റെ പാർട്ടിക്കാര്യം

നിന്റെ ഉടുപ്പാകെ മങ്ങി, കീറലും വീണു
എന്തിനീ പഴന്തുന്നൽ ? വേറെ വാങ്ങാം
ചുമ വിട്ടില്ലല്ലോ ? മരുന്ന് തീര്ന്ന കാര്യം
പറയണ്ടേ ഞാൻ പോകാനിറങ്ങുമ്പോൾ?

ഈ പഴമേത്? നമ്മളാ കുഴിച്ചിട്ട
ചെറുവാഴത്തൈ അത്ര മുതിർന്നുവോ?
അറിയുന്നില്ല, കാലവേഗം കണ്ടു
ഭയമാകുമ്പോലെ, ചിരിക്കുന്നതെന്തിന് ?

വിളിച്ചുവോ നീയമ്മയെയടുത്തെങ്ങാൻ?
നിറയ്ക്കണ്ട കണ്‍കൾ, പോയിടാമീയാഴ്ച

മോന്റെയീ ചിത്രം നോക്കൂ, നല്ല ഭംഗി
നിന്റെ വിരലാണവന്,
അല്ല, നീ പടം വരയ്ക്കുമോ?

പ്രണയമാണെനിക്കിന്നും നിന്നോട്, മുടിക്കു
പ്രിയമാമതേ ഗന്ധം, കറുപ്പ്, മിനുസവും..
അരികിൽ കിടക്കു നീ, പാദങ്ങളിലൊരു
ചെറുമന്ത്രവാദം ചെയ്തു മയക്കിടാമിപ്പോൾ
തുറക്കാം ജനാലകൾ കാറ്റിലൂടെത്തട്ടെ, നീ
നിറയെത്തിരിയിട്ട ചെമ്പകത്തീനാളങ്ങൾ

.

Sunday, December 13, 2015

പാലായനം

പൂഴിയിൽ  കാറ്റെന്തോ കുറിച്ചിട്ടു 
ഞാൻ വായിക്കും  മുൻപേ തിരിച്ചിട്ടു 
നടന്നു കയറിയ വഴികൾ 
മുൻതള്ളാനാവുമോയെന്ന് 
പറഞ്ഞുപോയ വാക്കുകൾ 
തിരിച്ചു പിടിക്കാനാവുമോയെന്ന് 
ഒറ്റയ്ക്കോർത്ത് മനസ്സിടഞ്ഞു 

തിരിച്ചു നടക്കാനാഞ്ഞപ്പോൾ
മുന്നോട്ടുന്തുന്നതെന്ത് ?
കാണേണ്ടിനിയാ 
കരൾകീറും പിൻകാഴ്ച്ചകളെന്നോ 
പിന്നിൽ മായ്ച്ചല്ലോ  വഴികൾ 

മുടി വാരി മുഖത്തിട്ടതിനു 
മുനിപ്പിച്ച് നോക്കിയപ്പോൾ 
പ്രാപിക്കാനാഞ്ഞവനെക്കൂട്ട് 
കണ്ണടപ്പിച്ച് 
ചെവിയിലൂതി ഇക്കിളിയിട്ടു 
ഇലക്കൂർപ്പുകൾകൊണ്ടുമ്മവച്ചു 
ഒരു പാലം ഇരുയാത്രകളിൽ 
ഒരു പോലെയല്ലാത്തതല്ലേ  
പ്രണയമെന്നു പൊട്ടിച്ചിരിച്ചു 

ഉറക്കമേ 
മരണത്തിന്റെ ആമുഖമേ 
ധ്യാനത്തിന്റെ മറുപുറമേ 
ചങ്ങല വലിയ്ക്കണേ 
ഈ വിചാരത്തീവണ്ടികളുടെ മരണയാത്രകൾക്ക് 
നിന്നോടെന്ന വണ്ണം 
എന്നോട് പങ്കുവച്ചതൊക്കെയും 
മടുപ്പിന്റെ പ്രാണസഞ്ചാരങ്ങളായിരുന്നല്ലോ

തിളച്ചു തൂവിയ വെയിൽ 
മണ്ണിനെ പഴുപ്പിച്ചെടുക്കുമ്പോൾ
വീണ്ടും പീലിവിരൽ നീട്ടി 
എഴുതി നിറയ്ക്കുന്നൂ വരികൾ 
വിസ് മൃതമാം  ലിപികളിൽ 
മുറ്റി നില്ക്കുന്നൂ ഗർവ്വം 

നോക്കുകയില്ല 
കലമ്പലിന്നൊച്ച കേൾക്കുകയില്ല  
ഒട്ടൊന്നു നിന്നാൽ വീണ്ടും കണ്ടെടുത്താലോ
കണ്ണിൽ സ്വപ്നങ്ങളിണചേർത്ത താരകം 
വിസ്മയിപ്പിക്കും തിളക്കങ്ങൾ 
വൈദ്യുതനാളങ്ങൾ  

Friday, July 4, 2014

ശരീരമേ ശരീരമേ...

വിഴുപ്പായി മാറിയ ശരീരം
ഇങ്ങനെ അലക്കാന്‍ തുടങ്ങി.

ഋജുവായ മുഴക്കോലിനാൽ 
ജീവിതം വരഞ്ഞിട്ടവളേ  
നിന്റെ എഞ്ചുവടിക്കണക്കിൽ 
സത്യമായവയെത്ര?

കാണും വഴിയേ പോയിരുന്നെങ്കില്‍
വന്യവും ഭീതിദവുമായ സാധ്യതകളിൽ 
കൂലം കുത്തിത്തകർന്ന് 
കാട്ടുപഴങ്ങൾ നുകർന്ന് 
മുള്ളുകളും കല്ലുകളും മേടി
എന്നും  മുന കൂര്‍ത്തിരുന്നേനെ.
കൈത മണത്തേനെ 
കാട്ടുജലനാഭികൾ ഉന്മത്തമാക്കിയേനെ
പകരം
വീര്‍ത്തുമടങ്ങിയ കൊഴുപ്പിന്‍ കൂടിനുള്ളില്‍
 മൃതശ്വാസം ചെയ്യുന്നു.

നക്ഷത്രങ്ങള്‍ക്കു കീഴെ കിടന്നേനെ.
മഴയും മിന്നലും മത്സരിച്ചുമ്മ വച്ചേനെ 
കാറ്റിൽ പറപറന്നേനെ 
വേര്‍പ്പാറ്റാന്‍ ചാരിയിരുന്നാൽ കൂടി 
ഉറങ്ങിപ്പോയേനെ.
ഇപ്പോഴിതാ 
കണ്ണടച്ചും കര്‍ട്ടനിട്ടും വരിച്ച
സാങ്കല്‍പ്പിക രാവുകളിൽ 
മുക്രയിടുന്ന യന്ത്രപാരവശ്യങ്ങളെ
ചെവിയടച്ചാട്ടിപ്പായിച്ച്
ഉറക്കമേ ഉറക്കമേയെന്നു ധ്യാനിക്കുന്നു.

വെണ്‍പൂ വിരിയിക്കുന്ന രാത്രികള്‍
പായല്‍മണമുള്ള നട്ടുച്ചകള്‍
പുല്‍ച്ചെടികള്‍ പൂഴിപ്പരപ്പുകള്‍
മരച്ചുവടുകള്‍, പാറയിടുക്കുകള്‍,
പുഴ, മഴ
എവിടെയും ജീവിച്ചിരുന്നേനെ. 
പ്രണയം തോന്നുന്നവരെ മാത്രം
ഇണയാക്കിയേനെ
ഹാ. ഒരേ മുറിച്ചുവരുകൾക്കുള്ളിൽ 
വീണുപോകുന്ന ഉറക്കത്തില്‍നിന്നു
വിളിച്ചുവരുത്തുന്ന വികാരങ്ങൾക്ക് 
എന്നും ഒരേ സോപ്പ് മണം

പെറ്റും പാലൂട്ടിയും നിറച്ചേനെ
എന്റെ മക്കളേ...യെന്നു കരയുമ്പോള്‍
എണ്ണമില്ലാത്ത കുഞ്ഞിക്കയ്യുകള്‍
വന്നു പൊതിഞ്ഞേനെ....
തരിശുകിടന്ന ഗര്‍ഭപാത്രം വരെ 
ഇപ്പോൾ കണക്കു തെറ്റിക്കാൻ തുടങ്ങുന്നു

കക്കൂസ് പോലെ 
വിസര്‍ജ്ജ്യങ്ങള്‍  മാത്രം ഏറ്റുവാങ്ങിയ
പരിഭാഷകള്‍ മാത്രം വായിച്ച 
മനശ്ശാസ്ത്രം
ആലോചിച്ചു തല കുടയുമ്പോൾ 
രതിജന്യവും അല്ലാത്തവയുമായ
ആസക്തികളുടെ പൊരിച്ചിലിലേക്ക്
വെള്ളം വെള്ളം എന്നു ശരീരം പിറുപിറുക്കുന്നു.
ശരീരമേ ശരീരമേ എന്നു മനസ്സു വാവിടുന്നു.

Thursday, June 21, 2012

അച്ഛന്‍


സൈക്കിളില്‍ നിന്ന് മൊപ്പെഡിലേക്ക്
എത്തിയിരുന്നേയുള്ളൂ, മരിക്കുമ്പോള്‍.
വിരല്‍പ്പിടിയയയുമ്പോള്‍
മക്കളുണ്ടായിരുന്നു ചുറ്റിലും
വിട്ടുപോവല്ലേയെന്ന് ഉച്ചത്തില്‍ കരയാന്‍.
പതിനാലുകൊല്ലം പാഞ്ഞുപോയി.
അതിലും എത്രയോ മുമ്പേ
പിന്നിലാക്കിയിരുന്നു കാലം.
എങ്കിലും
പച്ചമരുന്നുവച്ചുകെട്ടിയ പഴയവണ്ടി പായിച്ച്
മത്സരിച്ചുകൊണ്ടേയിരുന്നു.
കാറ്റുപിടിച്ച ചെങ്കൊടിപോലെ
കുതിച്ചുകൊണ്ടേയിരുന്നു.

ഉറക്കമില്ലാതെ ഓര്‍ത്തു കൊണ്ടിരുന്നത് എന്താണാവോ .
“ആറാട്ടിന് ആനകള്‍ എഴുന്നള്ളി“യ ശേഷം
പാട്ടുകേട്ടിട്ടുണ്ടാവുമോ
കഥ വായിച്ചിരിക്കുമോ
വടക്കന്‍പറവൂര്‍ ഫിലിം സൊസൈറ്റിക്കപ്പുറം
സിനിമ സന്തോഷിപ്പിച്ചിരിക്കുമോ

മിച്ചം വന്ന പാര്‍ട്ടിനോട്ടീസുകളുടെ മറുപുറത്ത് എഴുതിനിറച്ചവ
വീണ്ടുമൊന്നു വായിക്കപ്പെടാതെ
ഒപ്പം തീപ്പെട്ടുപോയി.
കുതിര്‍ത്ത ചെളിമണ്ണില്‍ പാര്‍പ്പിച്ചിരുന്ന
മണ്ണിരകള്‍ നാടുവിട്ടു .
എങ്കിലും മേല്‍പ്പോട്ടു കുതിപ്പിച്ച മാവുകള്‍
പുളിമാങ്ങകളുടെ പച്ചച്ചിരിയോടെ
ചേര്‍ത്ത് പിടിക്കാറുണ്ടിപ്പോഴും

ദൂരദര്‍ശന്‍ പഴകാന്‍ തുടങ്ങിയിരുന്നു. .
കൈരളി കടലാസില്‍ പോലുമായിരുന്നില്ല.
നായനാരോടു ചോദിച്ചത് ഏഷ്യാനെറ്റായിരുന്നു.
സാറ്റലൈറ്റുകളെ പക്ഷെ, വേലിക്കകത്തു കയറ്റിയില്ല.
ഈ ലോകത്തു ജീവിച്ച് വിനോദിക്കുന്നതെങ്ങിനെയെന്ന്
ആനന്ദിക്കുന്നവരോടെല്ലാം കലഹിച്ചു.

പുതുമയെ അകറ്റിപ്പിടിച്ചിരുന്നു .
കമ്പ്യൂട്ടര്‍, ചുരിദാറുകള്‍...
ബീയേക്കു പകരം പക്ഷേ, ബീബീയേ മതിയെന്നു പറഞ്ഞു.
ബീബീയേ പഠിച്ചാല്‍ ആരായിത്തീരുമെന്ന് ഓര്‍ത്തിരിക്കുമോ?
നെറ്റും മൊബൈലും വിക്ഷുബ്ധമാക്കിയേനെ.
കൂടിക്കഴിഞ്ഞവര്‍ കൊടി താഴെ വച്ചപ്പോള്‍
നെഞ്ചു നിലച്ചു പോയേനെ.
ചൂടും ചിരിയും ഉമ്മകളും തന്നു തീര്‍ക്കാതെ
മിണ്ടാതെ പൊയ്ക്കളഞ്ഞുവെങ്കിലും,
ഒന്നോര്‍ത്താല്‍ നന്നായി.
എത്ര വട്ടം മരിച്ചേനെ ജീവിച്ചിരുന്നെങ്കില്‍

ചെങ്കൊടിയുടെ ഓളം വെട്ടലിന്നുള്ളില്‍
എവിടെയോ ഉണ്ടെന്നു ഇപ്പോഴും തോന്നിക്കാറുണ്ട്.
കാല്‍പ്പാദങ്ങളില്‍
നോവിന്റെ കുടമുടയ്ക്കുന്ന ജാലവിദ്യ കാട്ടി
കാവലിരിക്കുന്നതായി കാണാറുണ്ട്, ചില രാത്രികളില്‍.

നാടകം കാണാന്‍
ഒന്നാം നിരയില്‍ ഒറ്റയ്ക്കിരുത്തി,
പുറത്തേക്കു പോയതാവും ചിലപ്പോള്‍.
വരും,
ഇരുട്ടുമാത്രമുള്ള ഇടവഴികള്‍ താണ്ടാന്‍
പഴയ സൈക്കിളില്‍...

Saturday, April 16, 2011

തലാക്ക്


വേലിപ്പുറത്തെവിടെയോ
ചുവന്ന കുപ്പായമിട്ട് നിന്നിരുന്ന 
ഒന്നിനും പോരാത്ത വെറും ചെമ്പരത്തി.
നിന്നെ കൊതിച്ചിരുന്നില്ല
സ്വപ്നം കണ്ടിരുന്നുമില്ല 
ഒറ്റ ദിവസത്തിന്റെ ഒറ്റവിസ്മയത്തില്‍
തീര്‍ന്നു പോകാന്‍ മാത്രം പോന്ന
എന്നെ നീ...

ഉള്ളം കയ്യില്‍ പൊന്‍ നാണയം കണക്കെ
കൂട്ടിപ്പിടിക്കുമെന്നു കരുതി
ഒപ്പം പുറപ്പെട്ടവള്‍.
പ്രാണനും ആത്മാവും ഒറ്റവരിയില്‍ 
സൂക്ഷിക്കാന്‍ തന്നവള്‍
വിസമ്മതങ്ങളേക്കാള്‍
വിലപറയിക്കുന്ന നാട്യങ്ങളാണ് നല്ലതെന്ന് 
അന്ന് മുതല്‍ ആഴങ്ങളില്‍ അനുഭവിച്ചവള്‍

ആഭിചാരം ചെയ്യപ്പെട്ട കന്യകയുടെ വിഭ്രാന്തികള്‍
നിന്റെ ചതുരങ്ങളില്‍ ഒടുങ്ങിപ്പോയി.
നീ വരച്ച വഴികള്‍, പഠിപ്പിച്ച മൊഴികള്‍ 
കിടത്തിയുറക്കിയ മെത്തകള്‍ 
ഉരിഞ്ഞു മാറ്റപ്പെട്ട കുപ്പായങ്ങള്‍ 

നിന്റെ ഉച്ച്വാസങ്ങള്‍ക്ക് കൂടി 
സുഗന്ധമാണല്ലോ എന്ന് അതിശയിച്ച
എന്റെ നിഷ്ക്കളങ്കതയുടെ 
ഏറ്റവും അവസാനത്തെ അടരുകള്‍...

എന്റെ പഴക്കങ്ങളെല്ലാം 
അന്നേ പഴകിപ്പോയി.
ചുണ്ടിന്റെ നീലിച്ച നിറം പോയി.
വിയര്‍പ്പിന്റെ ശീമക്കൊന്ന മണം പോയി. 

ആത്മാവിനെ പൊരിച്ചെടുക്കുന്ന 
വേനലായിരുന്നു നീ.
സ്നേഹത്തിനു പനിച്ചപ്പോള്‍ മരുന്നുതന്നു
മരുന്നിനു പനിച്ചപ്പോള്‍ മാറിനടന്നു
വിശന്നപ്പോള്‍ ഉറക്കം നടിച്ചു
ഒറ്റയ്ക്കാക്കല്ലേയെന്ന് കേണപ്പോള്‍
ആള്‍ത്തിരക്കിലേക്ക് ഇറക്കിവിട്ടു 
ഏകാന്തതയും പരദേശികളും
ഭേദ്യം ചെയ്യുമ്പോള്‍ മാറി നിന്നു ചിരിച്ചു.

മനസ്സ്,
കൊതികളും ചിരികളുമുണ്ടായിരുന്ന ശരീരം,
അനാകുലം പുറപ്പെട്ടിരുന്ന സ്വപ്നങ്ങള്‍...
അടര്‍ന്നു പോയി,
നിന്റെ ഉഗ്രാലിംഗനങ്ങളില്‍..

മതിയെന്റെ നഗരമേ..
നിന്റെ വെള്ളിനൂല്‍‍ക്കുരുക്കുകള്‍
അഴിച്ചെടുത്ത് 
കടലിനപ്പുറത്തേക്ക്  കതകടച്ചിറങ്ങുമ്പോള്‍
തിരിഞ്ഞു നോക്കണം നിന്നെ ..
എനിക്ക്  മാത്രം പോന്ന 
നിര്‍മമതയോടെ...

Tuesday, September 7, 2010

കഥാസാരം

ദൈവത്തിന്റെ കടയില്‍
മുന്‍വിധികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നെന്നു കേട്ടു.
വാങ്ങാന്‍ ചെന്നപ്പോള്‍
രണ്ടെണ്ണം മാത്രം ബാക്കി.


"ഇഷ്ടമുള്ളതെടുക്കാം“ ദൈവം കണ്ണിറുക്കി.


രണ്ടും അനാകര്‍ഷകം
വിരക്തം.അവ്യക്തം.
ഞാന്‍ രണ്ടുമെടുത്തു.


ഒന്നാമത്തേത് ഒരു യോഗിനിയുടേതുപോലെ.
നിസ്സംഗമായ തലക്കെട്ട്
നിറഭേദങ്ങളില്ലാത്ത
പകര്‍ത്തെഴുത്തുപോലുള്ള ദിവസങ്ങള്‍
അരക്കെട്ടു വരെ മുഴുസ്വാതന്ത്ര്യം
കാലില്‍ അദൃശ്യമായ ചങ്ങലക്കിലുക്കം
ഒറ്റജാലകത്തിന്റെ ഫ്രെയിമില്‍ ലോകം ചുരുണ്ടുകിടന്നു
ആരാധിക്കാന്‍,
അമാനുഷികരും പെണ്‍ഛായയുള്ളവരുമ‍ായ
നായകന്മാരുടെ പടങ്ങള്‍
മഞ്ഞത്തയമ്പിന്റെ തൊപ്പികളണിഞ്ഞ
വിരസങ്ങളായ പകലുകള്‍
അടിവസ്ത്രങ്ങള്‍
ശരീരമാര്‍ദ്ദവങ്ങളോടു യുദ്ധത്തിലായിരുന്നു
കഴുത്തു ഞെരിച്ചുകൊന്ന
ഒരു കടല്‍പ്പെരുപ്പം
ആത്മാവില്‍ ഇരമ്പിക്കൊണ്ടേയിരുന്നു


"ദൈവമേ, ഹോ, വേണ്ട"
ഞാന്‍ രണ്ടാമത്തെ പൊതിയഴിച്ചു


അതു വേശ്യയുടേതായിരുന്നു
അക്ഷരങ്ങളിന്മേല്‍ അമര്‍ന്നു കിടക്കുന്ന ഇരുട്ട്.
ചെടിപ്പിന്റെ ഛര്‍ദ്ദില്‍ കെട്ടു പൊട്ടിക്കുമെന്ന്
അഴിച്ചിട്ട സുഗന്ധങ്ങള്‍ എപ്പോഴും ഭയപ്പെട്ടു
സ്വതന്ത്രമായ കാലുകള്‍.
മുടി തൊട്ടു തുടവരെ
വേര്‍തിരിക്കാനാകാത്ത സ്രവഗന്ധങ്ങളുടെ തിരക്ക്.
കടുത്ത പുറംതോടിനുള്ളില്‍
തടഞ്ഞുവീഴുന്ന ദീര്‍ഘശ്വാസങ്ങള്‍.
ഒറ്റജാലകവും നക്ഷത്രങ്ങളും ഉണ്ടായിരുന്നു
കറുപ്പും വെളുപ്പും കൈകള്‍ നീട്ടി
തണുത്ത നഗ്നതയില്‍ ചിത്രം വരയ്ക്കുന്ന ചന്ദ്രന്‍
കാമുകനും കാവല്‍ക്കാരനുമായിരുന്നു
ഓര്‍മ്മയും ഉന്മാ‍ദവും
മുഷിഞ്ഞ തുണികള്‍ക്കിടയില്‍
മരിച്ചു കിടപ്പുണ്ടായിരുന്നു


ഞാന്‍ കോപത്തോടെ
ദൈവത്തെ കാണാന്‍ തിരിച്ചു നടന്നു


ഒരു കുറിപ്പെഴുതിവച്ചു അയാള്‍ സ്ഥലം വിട്ടിരുന്നു


"നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയായി വാഴുക..."

Tuesday, June 15, 2010

ഇര


എനിക്കും ഒരു ഇരയുണ്ട്. 
എന്റെ കനികള്‍ തിന്നു തീര്‍ത്ത് 
മിഴിപാതി കൂമ്പി 
സുഖാലസ്യത്താല്‍ ഉറങ്ങാന്‍ കിടക്കുന്ന ഒരിര.

ഞാന്‍ അതിനെ ഉണരാന്‍ വിടുകയില്ല. 
സ്വപ്നങ്ങളുടെ വിസ്മയപ്പടിയില്‍ നില്‍ക്കുമ്പോള്‍
ഞാന്‍ അതിന്റെ തുടകള്‍ വിടര്‍ത്തും.
മാംസമോ ചോരയോ എന്ന് 
കാമനകള്‍ ശങ്കിക്കുമ്പോള്‍ 
നോവിക്കൂ, പ്രാണന്‍ പിടപ്പിക്കൂ എന്ന് 
മനസ്സു കുതിക്കും.
തലയില്‍ നിന്നോ പാദാഗ്രത്തില്‍നിന്നോ എന്ന് സംശയിക്കുമ്പോള്‍ 
കൊയ്യാന്‍ പാകമൊത്ത ഇളവയര്‍ തുടിച്ചുവെളിപ്പെടും.
അതിന്റെ ചുടുമണം എന്നെ മദിപ്പിക്കുകയില്ല . 
മുഖത്തു ബാക്കിവച്ച ചിരികള്‍ വിഭ്രമിപ്പിക്കുകയില്ല. 
പറിച്ചെടുക്കാന്‍ പാകമായ പഴം പോലെ 
പ്രാണന്‍ മാത്രം എന്നെ കൊതിപ്പിക്കും. 
ഭയത്താല്‍ അസുന്ദരമായ മുഖം
എന്നെ സന്തോഷിപ്പിക്കും. 

വിരണ്ടുപോയ കൃഷ്ണമണികളെ വേണം 
എനിക്കു ചൂഴ്ന്നെടുക്കാന്‍. 
വീണുയാചിക്കുന്ന ശിരസ്സിനെ വേണം 
എനിക്ക് അരിഞ്ഞുമാറ്റാന്‍. 
ഇര പക്ഷേ, ശാന്തമായി ഉറങ്ങുന്നു.

എന്റെ എലിക്കെണികള്‍ ഈ ഇരയ്ക്ക് പാകമാകുമോ.. 
വിഷം ചേര്‍ത്ത ഉരുളകള്‍ക്കു വീര്യം തികയുമോ..
ഇരയെ ചോദ്യം ചെയ്ത് ഉഷ്ണിച്ച രാത്രി 
ചുറ്റും കത്തി നില്‍ക്കുന്നു. . 
ഇര സ്വസ്ഥമായി ഉറങ്ങിക്കൊണ്ടേയിരിക്കുന്നു.
പ്രതാപിയായ ഇരയ്ക്കു കാവല്‍ നിന്നുനിന്ന് 
എനിക്കു മൂര്‍ച്ഛിക്കുന്നു...

Saturday, March 27, 2010

ഉറക്കത്തില്‍ മരിച്ച ആള്‍


ഉണര്‍ന്നു‍പോയി..
ഉടലില്‍‍ മിന്നലിന്‍‍ പെരുക്കം.

പുലരാറായോ?
ഇരുളിന്‍ മുടിച്ചുരുളിഴഞ്ഞുനില്‍ക്കുന്നു
കുതിര്‍ന്നുപോയ് ദേഹം
വിടുവിച്ചകലുവാന്‍ കുതറുന്ന ശ്വാസം

അരികിലുള്ളവള്‍ പാതിയുറക്കത്തില്‍
വെറുതേ മൂളി‍, കൈതൊടാനായില്ല.
കഫമായിരപ്പിച്ച വാക്കുകളോരോന്നും
വിഫലം, തൊണ്ടയില്‍‍ മുള്ളുപോലുറയുന്നു.

വിറയലോടെങ്ങും കണ്‍മിഴിക്കുമ്പോള്‍
ഇരുളില്‍ തിളങ്ങുന്നു കനല്‍ പോലെയമ്മിണി.
കയറിന്‍ കുരുക്കില്‍ കഴുവേറ്റിടും മുന്‍പേ
ഉയിര്‍വിട്ടുപോയവള്‍.
നനവും നഖക്കോറലും, വലിച്ചിഴച്ചപ്പോള്‍
പൊളിഞ്ഞകുപ്പായക്കീറലുമതേപടി.
ഉലഞ്ഞമുടി ചീറ്റി പുലഭ്യം പറയുന്നു
ഉടയും പിഞ്ഞാണംപോല്‍‍ കിലുങ്ങിച്ചിരിക്കുന്നു.

കരുണ കാട്ടണേയമ്മിണീ--യെന്ന്
കെറുവുകാട്ടുന്ന ശ്വാസങ്ങള്‍ പാളി.

തലയരികത്തു കൈതൊടാദൂരത്തില്‍
പഴയ മൊന്തയില്‍‍ വെള്ളം ചിരിക്കുന്നു
സുഖമരണപ്പെട്ട നാള്‍‍മുതല്‍ക്കെത്രയോ
പ്രിയമോടോര്‍ത്തതാണമ്മയെപ്പോലെ
ഉണര്‍വ്വിലല്ലാതെ, നോവാതെതീരുവാന്‍.
ചിതയടുക്കിയ നേരം നിഴല്‍‍ പോലെ
വെറുതേ കണ്ടപോലോര്‍മ്മ -
വിറകുപോല്‍‍ കാഞ്ഞ ദേഹം
നീലിച്ച ചുണ്ടുകള്‍.

സമയമേറെയായ്, ഇരുളിലും കൈനീട്ടി
വിരല്‍ തൊടാറുള്ളവള്‍‍ മാത്രം
ഉണരുന്നില്ലല്ലോ.
പറയുവാനെത്ര ബാക്കി
പതിവുവിട്ടുള്ള കാര്യങ്ങള്‍‍‍.

പുലരുന്നില്ലല്ലോ...
അവള്‍മാത്രമുണരുന്നില്ലല്ലോ.

Tuesday, January 19, 2010

അനാമി

ആകാശം വന്നു തലയ്ക്കടിച്ചപ്പോള്‍
കാല്‍ക്കീഴില്‍ ഭൂമി വഴുതിക്കളിച്ചപ്പോള്‍
ചുടുകാറ്റിന്റെ തിരയിളക്കത്തില്‍ മുങ്ങിപ്പോയപ്പോള്‍
എന്തെല്ലാമോ ചെയ്യണമെന്നു വിചാരിച്ചു.
ഒന്നും സംഭവിച്ചില്ല.
ഉണക്കുവീണു തുടങ്ങിയ കണ്ണുകളില്‍
വീണ്ടും നീരു പൊടിഞ്ഞു.
അത്രമാത്രം.

ഇരുട്ടിലേക്കു വീണുപോയ അവകളെ
കണ്ടവരോ അറിഞ്ഞവരോ ഇല്ല.
പുറന്തള്ളിയ കണ്ണുകള്‍ക്കും വേണ്ട.
ഏറ്റുവാങ്ങാന്‍ ആളില്ലാതെ
ഒഴുക്കിന്റെ തുടര്‍ച്ചപോലും നഷ്ടപ്പെട്ട്
ചിതറിവീണു മരിച്ചു.

അതിന്റെ ചൂടേറ്റ് ഇരുട്ടിനു പൊള്ളിയിട്ടുണ്ടാകുമോ...
നനവു ഭൂമിയില്‍ പ്രളയമുണ്ടാക്കിയിട്ടുണ്ടാകുമോ...
ആവിയാക്കാനാകാതെ സൂര്യന്‍ വിയര്‍ത്തിട്ടുണ്ടാകുമോ...
ഉപ്പുപാറകളുടെ പര്‍വ്വതം കയറുവാന്‍
ആരോഹകര്‍ പുറപ്പെട്ടിട്ടുണ്ടാകുമോ...
അതിന്റെ ഭാരത്താല്‍ വിറച്ച്
ഭൌമാന്തരത്തില്‍ വിള്ളലുകളുണ്ടായത്
റിക്ടര്‍ മെഷീനുകള്‍ മണത്തറിഞ്ഞിട്ടുണ്ടാകുമോ...

ഉണ്ടാകാതിരിക്കില്ല.
പ്രപഞ്ചപഠനങ്ങളുടെ പ്രബന്ധവരികളില്‍
എവിടെയെങ്കിലും ആരെങ്കിലും
അവയെ എഴുതി വയ്ക്കും.
സുനാമി പോലെ ഭംഗിയുള്ള ഒരു പേര്
പതിച്ചു കൊടുക്കും.

***

Sunday, January 10, 2010

സ്വപ്നവ്യൂഹം

സ്വപ്നങ്ങളാവാം.
തായ്‌വേരുണങ്ങിയ പാഴ്മരം
വീണുപോയ്, തോന്നലാവാം.
നീളനുറക്കത്തില്‍ ദിക്കുകള്‍ ബന്ധിച്ചു
തോല്‍പ്പന്തുതട്ടി രസിക്കയാവാം

കണ്മുന്നിലെല്ലാം മലം
നൂല്‍മറയില്ലാതെ ചൂളുന്ന നഗ്നത
കാല്‍ വിരല്‍ ചുംബിച്ച കാമുകന്‍
പാദം പുണര്‍ന്നുപായുന്ന സര്‍പ്പം
ഉള്‍വയറ്റിന്‍ നീര്‍ന്നുരസ്പന്ദനം
ചുറ്റിപ്പിഴുത നീണ്ട ചുരുള്‍മുടി
ചോര കൊഴുത്ത വിരലുകള്‍
ആള്‍ത്തിമിര്‍പ്പില്‍ കൈവിട്ട കുഞ്ഞ്
ഓടിച്ചിഴയ്ക്കുന്ന ഭൂതങ്ങള്‍

സ്വപ്നങ്ങളാവാം.

ചിറ്റമൃതും കീഴാര്‍നെല്ലിയുമേറ്റി
സൈക്കിളിലച്ഛന്‍.
എത്രനാളായൊന്നു കണ്ടിട്ട്!
കെട്ടിപ്പിടിച്ചപ്പോള്‍
ഉരസി മുള്ളന്‍ താടി,
ഉടലില്‍ തൈലഗന്ധം, അതേ ചൂട്.
കാലില്‍ നീരുണ്ടോ?
ഞെട്ടിത്തിരയുമ്പോള്‍,
മുറ്റത്തു വള്ളിപ്പാല,
വെളുത്ത ശംഖുപുഷ്പം.

പ്രണയമേയില്ലെന്ന്
ജന്മം കുടയായെടുത്തവന്‍
പ്രളയമായ്നിന്നിട്ടും
കരളുരുകാത്തവന്‍
കുഞ്ഞുമോനൊന്നിച്ചു പോകണം.
ശ്വാസം കുരുങ്ങുമ്പോള്‍
നോവുമോ പൊന്നിന്?
മീനുകള്‍ ചൂടോടെ തിന്നുമോ
പൂന്തളിര്‍ മേനി?

അയ്യോ, ഒന്നുണര്‍ന്നെങ്കില്‍...

പ്രിയോര്‍മാങ്ങകള്‍ വീഴാന്‍
ഉച്ചവെയിലിനോടൊപ്പം
തിണ്ണയില്‍ കാത്തുകിടന്നേയുള്ളൂ.
പീഞ്ഞാറി പാറിച്ച കാറ്റ്
കൊന്നമേല്‍ കൈവച്ചതേയുള്ളൂ.
റാട്ടുപുരയിലെ പെണ്ണുങ്ങള്‍
ഉച്ചത്തിലിപ്പോള്‍ ചിരിച്ചേയുള്ളൂ.
ചൂടന്‍ കിഴങ്ങിന്‍ മണവുമായ്
അമ്മവന്നിപ്പോഴുണര്‍ത്തും.
കാപ്പിയൂതുമ്പോള്‍ ചോദിക്കണം,
ഒരിലഞ്ഞിമാല ശ്രീമുരുകനിട്ടാല്‍
തീരുമോ, ഈ സ്വപ്നതാണ്ഡവം.

****