Labels

Tuesday, January 19, 2010

അനാമി

ആകാശം വന്നു തലയ്ക്കടിച്ചപ്പോള്‍
കാല്‍ക്കീഴില്‍ ഭൂമി വഴുതിക്കളിച്ചപ്പോള്‍
ചുടുകാറ്റിന്റെ തിരയിളക്കത്തില്‍ മുങ്ങിപ്പോയപ്പോള്‍
എന്തെല്ലാമോ ചെയ്യണമെന്നു വിചാരിച്ചു.
ഒന്നും സംഭവിച്ചില്ല.
ഉണക്കുവീണു തുടങ്ങിയ കണ്ണുകളില്‍
വീണ്ടും നീരു പൊടിഞ്ഞു.
അത്രമാത്രം.

ഇരുട്ടിലേക്കു വീണുപോയ അവകളെ
കണ്ടവരോ അറിഞ്ഞവരോ ഇല്ല.
പുറന്തള്ളിയ കണ്ണുകള്‍ക്കും വേണ്ട.
ഏറ്റുവാങ്ങാന്‍ ആളില്ലാതെ
ഒഴുക്കിന്റെ തുടര്‍ച്ചപോലും നഷ്ടപ്പെട്ട്
ചിതറിവീണു മരിച്ചു.

അതിന്റെ ചൂടേറ്റ് ഇരുട്ടിനു പൊള്ളിയിട്ടുണ്ടാകുമോ...
നനവു ഭൂമിയില്‍ പ്രളയമുണ്ടാക്കിയിട്ടുണ്ടാകുമോ...
ആവിയാക്കാനാകാതെ സൂര്യന്‍ വിയര്‍ത്തിട്ടുണ്ടാകുമോ...
ഉപ്പുപാറകളുടെ പര്‍വ്വതം കയറുവാന്‍
ആരോഹകര്‍ പുറപ്പെട്ടിട്ടുണ്ടാകുമോ...
അതിന്റെ ഭാരത്താല്‍ വിറച്ച്
ഭൌമാന്തരത്തില്‍ വിള്ളലുകളുണ്ടായത്
റിക്ടര്‍ മെഷീനുകള്‍ മണത്തറിഞ്ഞിട്ടുണ്ടാകുമോ...

ഉണ്ടാകാതിരിക്കില്ല.
പ്രപഞ്ചപഠനങ്ങളുടെ പ്രബന്ധവരികളില്‍
എവിടെയെങ്കിലും ആരെങ്കിലും
അവയെ എഴുതി വയ്ക്കും.
സുനാമി പോലെ ഭംഗിയുള്ള ഒരു പേര്
പതിച്ചു കൊടുക്കും.

***

Sunday, January 10, 2010

സ്വപ്നവ്യൂഹം

സ്വപ്നങ്ങളാവാം.
തായ്‌വേരുണങ്ങിയ പാഴ്മരം
വീണുപോയ്, തോന്നലാവാം.
നീളനുറക്കത്തില്‍ ദിക്കുകള്‍ ബന്ധിച്ചു
തോല്‍പ്പന്തുതട്ടി രസിക്കയാവാം

കണ്മുന്നിലെല്ലാം മലം
നൂല്‍മറയില്ലാതെ ചൂളുന്ന നഗ്നത
കാല്‍ വിരല്‍ ചുംബിച്ച കാമുകന്‍
പാദം പുണര്‍ന്നുപായുന്ന സര്‍പ്പം
ഉള്‍വയറ്റിന്‍ നീര്‍ന്നുരസ്പന്ദനം
ചുറ്റിപ്പിഴുത നീണ്ട ചുരുള്‍മുടി
ചോര കൊഴുത്ത വിരലുകള്‍
ആള്‍ത്തിമിര്‍പ്പില്‍ കൈവിട്ട കുഞ്ഞ്
ഓടിച്ചിഴയ്ക്കുന്ന ഭൂതങ്ങള്‍

സ്വപ്നങ്ങളാവാം.

ചിറ്റമൃതും കീഴാര്‍നെല്ലിയുമേറ്റി
സൈക്കിളിലച്ഛന്‍.
എത്രനാളായൊന്നു കണ്ടിട്ട്!
കെട്ടിപ്പിടിച്ചപ്പോള്‍
ഉരസി മുള്ളന്‍ താടി,
ഉടലില്‍ തൈലഗന്ധം, അതേ ചൂട്.
കാലില്‍ നീരുണ്ടോ?
ഞെട്ടിത്തിരയുമ്പോള്‍,
മുറ്റത്തു വള്ളിപ്പാല,
വെളുത്ത ശംഖുപുഷ്പം.

പ്രണയമേയില്ലെന്ന്
ജന്മം കുടയായെടുത്തവന്‍
പ്രളയമായ്നിന്നിട്ടും
കരളുരുകാത്തവന്‍
കുഞ്ഞുമോനൊന്നിച്ചു പോകണം.
ശ്വാസം കുരുങ്ങുമ്പോള്‍
നോവുമോ പൊന്നിന്?
മീനുകള്‍ ചൂടോടെ തിന്നുമോ
പൂന്തളിര്‍ മേനി?

അയ്യോ, ഒന്നുണര്‍ന്നെങ്കില്‍...

പ്രിയോര്‍മാങ്ങകള്‍ വീഴാന്‍
ഉച്ചവെയിലിനോടൊപ്പം
തിണ്ണയില്‍ കാത്തുകിടന്നേയുള്ളൂ.
പീഞ്ഞാറി പാറിച്ച കാറ്റ്
കൊന്നമേല്‍ കൈവച്ചതേയുള്ളൂ.
റാട്ടുപുരയിലെ പെണ്ണുങ്ങള്‍
ഉച്ചത്തിലിപ്പോള്‍ ചിരിച്ചേയുള്ളൂ.
ചൂടന്‍ കിഴങ്ങിന്‍ മണവുമായ്
അമ്മവന്നിപ്പോഴുണര്‍ത്തും.
കാപ്പിയൂതുമ്പോള്‍ ചോദിക്കണം,
ഒരിലഞ്ഞിമാല ശ്രീമുരുകനിട്ടാല്‍
തീരുമോ, ഈ സ്വപ്നതാണ്ഡവം.

****

Friday, January 1, 2010

നിലവിളിക്കുന്ന ഒരു...

ഇനി,
എന്റെ മനസ്സ്
നിനക്കായി വെളിപ്പെടുകയില്ല.
ഒരു ഇരുള്‍ക്കാടിന്റെ
കറുപ്പുമാത്രം നീ കാണും.
കാട്ടുമൃഗത്തിന്റെ മുരള്‍ച്ച.
നിഗൂഢതയുടെ കനപ്പ്.
അപ്രാപ്യത.
അത്രമാത്രം.

എന്റെ ഹൃദയത്തില്‍
ഞാവലുകള്‍ പൂവിടും.
നിലാവിന്റെ വെണ്‍കുടയ്ക്കു കീഴില്‍
രാപ്പക്ഷികള്‍ പാട്ടുപാടും.
മേടുകളില്‍ മാനുകള്‍ ഓടിക്കളിക്കും
പ്രണയത്തിന്റേതുമാത്രമായ ഒരു ഗന്ധം
അവയിലെല്ലാം തുടിച്ചു നില്‍ക്കും.

എന്റെ ഒറ്റനിലമാളികയില്‍
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍
തിക്കിത്തിരക്കി നില്‍ക്കും.
ഓരോ അണുവും
നിന്നെക്കാത്തുനിന്ന്
മോഹിച്ചു വീര്‍പ്പുമുട്ടും.

നീ അതൊന്നും അറിയുകയില്ല.
കുളിരരിക്കാന്‍ തുടങ്ങുന്ന ഒരു കനല്‍
എന്റെ നെഞ്ചിലുണ്ടെന്ന്
നിനക്കോര്‍മ്മ വരികയില്ല
നിന്നെ ഘോഷിക്കാനുള്ള
ഉത്സവത്തിന്
നീ വന്നെത്തുകയുമില്ല.

പിറ്റേപ്പുലര്‍ച്ചയില്‍
മിണ്ടാട്ടമില്ലാത്ത മണല്‍പ്പരപ്പില്‍
മഴ നനച്ചിട്ട കാവടിപ്പൂവുകള്‍
എന്തിന്റെ ബാക്കിയെന്നു
നീ വിസ്മയിക്കും.
ഏതെടുത്താലും പത്തു രൂപയുള്ള
വാണിഭശാലകളില്‍
ചുറ്റിത്തിരയുന്ന നിന്നെ കണ്ട്
ദൈവം പൊട്ടിച്ചിരിക്കും.

***