Labels

Sunday, December 13, 2015

പാലായനം

പൂഴിയിൽ  കാറ്റെന്തോ കുറിച്ചിട്ടു 
ഞാൻ വായിക്കും  മുൻപേ തിരിച്ചിട്ടു 
നടന്നു കയറിയ വഴികൾ 
മുൻതള്ളാനാവുമോയെന്ന് 
പറഞ്ഞുപോയ വാക്കുകൾ 
തിരിച്ചു പിടിക്കാനാവുമോയെന്ന് 
ഒറ്റയ്ക്കോർത്ത് മനസ്സിടഞ്ഞു 

തിരിച്ചു നടക്കാനാഞ്ഞപ്പോൾ
മുന്നോട്ടുന്തുന്നതെന്ത് ?
കാണേണ്ടിനിയാ 
കരൾകീറും പിൻകാഴ്ച്ചകളെന്നോ 
പിന്നിൽ മായ്ച്ചല്ലോ  വഴികൾ 

മുടി വാരി മുഖത്തിട്ടതിനു 
മുനിപ്പിച്ച് നോക്കിയപ്പോൾ 
പ്രാപിക്കാനാഞ്ഞവനെക്കൂട്ട് 
കണ്ണടപ്പിച്ച് 
ചെവിയിലൂതി ഇക്കിളിയിട്ടു 
ഇലക്കൂർപ്പുകൾകൊണ്ടുമ്മവച്ചു 
ഒരു പാലം ഇരുയാത്രകളിൽ 
ഒരു പോലെയല്ലാത്തതല്ലേ  
പ്രണയമെന്നു പൊട്ടിച്ചിരിച്ചു 

ഉറക്കമേ 
മരണത്തിന്റെ ആമുഖമേ 
ധ്യാനത്തിന്റെ മറുപുറമേ 
ചങ്ങല വലിയ്ക്കണേ 
ഈ വിചാരത്തീവണ്ടികളുടെ മരണയാത്രകൾക്ക് 
നിന്നോടെന്ന വണ്ണം 
എന്നോട് പങ്കുവച്ചതൊക്കെയും 
മടുപ്പിന്റെ പ്രാണസഞ്ചാരങ്ങളായിരുന്നല്ലോ

തിളച്ചു തൂവിയ വെയിൽ 
മണ്ണിനെ പഴുപ്പിച്ചെടുക്കുമ്പോൾ
വീണ്ടും പീലിവിരൽ നീട്ടി 
എഴുതി നിറയ്ക്കുന്നൂ വരികൾ 
വിസ് മൃതമാം  ലിപികളിൽ 
മുറ്റി നില്ക്കുന്നൂ ഗർവ്വം 

നോക്കുകയില്ല 
കലമ്പലിന്നൊച്ച കേൾക്കുകയില്ല  
ഒട്ടൊന്നു നിന്നാൽ വീണ്ടും കണ്ടെടുത്താലോ
കണ്ണിൽ സ്വപ്നങ്ങളിണചേർത്ത താരകം 
വിസ്മയിപ്പിക്കും തിളക്കങ്ങൾ 
വൈദ്യുതനാളങ്ങൾ