Labels

Sunday, February 7, 2016

ഭ്രാന്ത്

ഭ്രാന്ത് 
പെരുവിരലിൽ നിന്ന് 
ഇരച്ചുകയരുന്ന ഒരു കമ്പനമാണെങ്കിൽ 
അതിന്റെ ഇരമ്പങ്ങളിൽ 
കൊടുങ്കാറ്റിന്റെ ദുസ്സൂചനകളുണ്ടെങ്കിൽ
അത് അഴിച്ചുവിടുന്ന ആയങ്ങളിൽ 
ശ്വാസം മുട്ടുന്ന തളിർത്തുമ്പുകളുണ്ടെങ്കിൽ 
അവയുടെ കവചങ്ങൾക്കുള്ളിൽ 
അടക്കം ചെയ്യപ്പെട്ട പൂമൊട്ടുകളുടെ 
ആത്മാക്കാളുണ്ടെങ്കിൽ 
ആത്മാവുകൾ കവിതയെഴുതുമെങ്കിൽ 
വരികളുടെ പുഴനീരിലൂടെ 
നീന്താൻ കഴിയുമെങ്കിൽ 
നീരിൽ പൂവൊഴുക്കുന്നതു
നീയാണെങ്കിൽ 
എനിക്ക് വേണം 
ഇത്തിരി ഭ്രാന്തിൻ നുരകളെ 

Monday, February 1, 2016

ഗന്ധങ്ങൾ


ആറുവയസ്സുകാരിയുടെ ഓർമ്മകളിൽ
എന്തെല്ലാം കൊതിമണങ്ങളാണു ഉണ്ടാവുക ?

പട്ടിണിയുടെ വറചട്ടിയിലേക്ക് 
ഖലീഫ ഉമ്മര് നീട്ടിക്കൊടുത്ത 
ഒലീവും വെണ്ണക്കട്ടിയും 

വ്ലാദിമിർ ലെനിനെ 
ആദ്യമായി പരിചയപ്പെടുത്തിയ 
ബ്ലാക്ക് ആൻഡ് വൈറ്റ് പടത്തിനു താഴെ കണ്ട 
ഉണക്ക റൊട്ടി, ചുട്ട ഇറച്ചി. 

റഷ്യൻ കഥകളുടെ വർണ്ണപുസ്തകങ്ങളിൽ 
വിസ്മയം പോലെ വീണു കിടന്നിരുന്ന 
വാല്യ, കോല്യ എന്നീ പേരുള്ളവർ മാത്രം 
പറിച്ചെടുത്ത് ഭക്ഷിച്ചിരുന്ന 
റാസ്ബെറി-സ്ട്രോബെറി-പ്പഴങ്ങൾ  

അതിനും മുകളിൽ
നാലുമണിനേരത്തെ വിശപ്പിൻതീയിലിടാൻ 
സ്കൂൾ വിട്ടു വരുമ്പോൾ 
അമ്മ വാങ്ങിത്തരുമായിരുന്ന 
കമലാബേക്കറിയിലെ ചുടുചൂടൻ റൊട്ടി. 
ബസ്സിനകത്തെ അടുക്കിയ വിയർപ്പിൻവാടകളിലും 
വഴിയുടെ ഓരം പിടിച്ച നടപ്പിലും 
തുരുമ്പിച്ച വാതിൽപ്പൂട്ടു തുറക്കാൻ 
അമ്മയെടുക്കുന്ന കാലതാമസത്തിലും 
നൂലിട്ടു പൊതിഞ്ഞ കടലാസു പൊതിയിൽ നിന്നും 
കോരിക്കുടിച്ച മണം, ചൂട്.
പിന്നീട് 
മാമംഗലത്തെ റൊട്ടിക്കമ്പനിയിൽ 
ഒരുമിച്ചു മൊരിഞ്ഞു ദേശം  മണപ്പിച്ച 
ലക്ഷം റൊട്ടികൾക്കും 
തോല്പ്പിക്കാൻ പറ്റാതെ പോയത് 
§   

Sunday, January 17, 2016

പറയാൻ മറന്ന...

നിന്റെയീ തിരക്കിന്നും തീർന്നില്ലല്ലോ 
മുളകരച്ചും മീനുരച്ചും തേഞ്ഞ നഖങ്ങൾ
വിരലുകൾക്കെന്തു കടുപ്പം, കൈത്തണ്ടയിൽ
പിണഞ്ഞു പിടയുന്ന നീല ഞരമ്പുകൾ

എനിക്കൊരു ചായ..? ഞാൻ തന്നെയെടുത്തോളാം
നിനക്കുമൊന്നാവാം, കൊറിക്കാനായെന്തുണ്ട്
അടുപ്പിൻതിണ്ണയിലിരിക്കാം ഞാൻ, നീ
അഴുക്കു പാത്രങ്ങളൊതുക്കിത്തീരും വരെ

ഉച്ചയൂണ്‍നേരം ഓർമ്മിച്ചു നിന്നെ
മുളകുമൊരിച്ചിട്ട കടച്ചക്ക കേമം
മാമ്പഴക്കറിക്കിന്നും കണ്ണുവച്ചു സുധീർ

പുതിയ മാതൃഭൂമി ബാഗിലിരിപ്പുണ്ട്
ഒരു കഥ കൊള്ളാം, വായിച്ചു പറയണം
നമ്മുടെ ടാഗോറിൽ ഇന്നലെ പടം മാറി
ഒന്നിച്ചു പോകാം, ഒഴിവുനാളെത്തട്ടെ

ഇന്നിനിയെന്താ പണി, നാളേയ്ക്കുള്ള
പയറൊടിക്കാൻ ഞാനിരിക്കാം കൂടെ
ഇക്കുറി വോട്ടു നീയാർക്കു ചെയ്യും ?
ഇത്തിരി തർക്കിച്ചാലോ നിന്റെ പാർട്ടിക്കാര്യം

നിന്റെ ഉടുപ്പാകെ മങ്ങി, കീറലും വീണു
എന്തിനീ പഴന്തുന്നൽ ? വേറെ വാങ്ങാം
ചുമ വിട്ടില്ലല്ലോ ? മരുന്ന് തീര്ന്ന കാര്യം
പറയണ്ടേ ഞാൻ പോകാനിറങ്ങുമ്പോൾ?

ഈ പഴമേത്? നമ്മളാ കുഴിച്ചിട്ട
ചെറുവാഴത്തൈ അത്ര മുതിർന്നുവോ?
അറിയുന്നില്ല, കാലവേഗം കണ്ടു
ഭയമാകുമ്പോലെ, ചിരിക്കുന്നതെന്തിന് ?

വിളിച്ചുവോ നീയമ്മയെയടുത്തെങ്ങാൻ?
നിറയ്ക്കണ്ട കണ്‍കൾ, പോയിടാമീയാഴ്ച

മോന്റെയീ ചിത്രം നോക്കൂ, നല്ല ഭംഗി
നിന്റെ വിരലാണവന്,
അല്ല, നീ പടം വരയ്ക്കുമോ?

പ്രണയമാണെനിക്കിന്നും നിന്നോട്, മുടിക്കു
പ്രിയമാമതേ ഗന്ധം, കറുപ്പ്, മിനുസവും..
അരികിൽ കിടക്കു നീ, പാദങ്ങളിലൊരു
ചെറുമന്ത്രവാദം ചെയ്തു മയക്കിടാമിപ്പോൾ
തുറക്കാം ജനാലകൾ കാറ്റിലൂടെത്തട്ടെ, നീ
നിറയെത്തിരിയിട്ട ചെമ്പകത്തീനാളങ്ങൾ

.