Labels

Friday, November 13, 2009

ഒറ്റാല്‍

ഈ നാട്ടില്‍ ഞാന്‍ ആദ്യമാണ്.
കേട്ടിട്ടില്ലാത്ത ഭാഷ.
കണ്ടിട്ടില്ലാത്ത ജീവജാലങ്ങള്‍.
ഓരോന്നും വേറേ മണക്കുന്ന ഇടം.

വഴികള്‍
മൃദുവും നിരപ്പുള്ളവയുമായി തോന്നിച്ചു.
വഴുക്കിവീഴ്ത്തുന്ന ഇടങ്ങള്‍
വിദഗ്ധമായി ഒളിച്ചിരുന്നു.

വഴികാട്ടിയായത്
കുട്ടികളെപ്പോലെ തോന്നിച്ച ഒരാള്‍.
പുറം തിരിഞ്ഞപ്പോള്‍ കഠാര.

ചൂണ്ടുപലകകളുടെ കൃത്യത
എല്ലായ്പ്പോഴും വഴിപിഴപ്പിച്ചു.
തൊട്ടുനില്‍ക്കുന്നു എന്നു തോന്നിപ്പിച്ചവ
വിരല്‍ നീട്ടും മുന്‍പു മാഞ്ഞു പോയി.

സൂര്യന്‍ ദിശ മാറി ഉദിച്ചു
കാറ്റ് താഴേയ്ക്കു മാത്രം ഊതി.
ഉപ്പുചുവയ്ക്കുന്ന മഴകള്‍
നിര്‍ത്താതെ പെയ്തു.

കണ്ണാടിക്കൂടിനുള്ളില്‍ എല്ലാം
ഭദ്രമെന്നു തോന്നിച്ചു
സ്പര്‍ശിക്കപ്പെടാത്ത പ്രതിമകള്‍
വീര്‍പ്പുമുട്ടലടക്കിപ്പിടിച്ചു.

ചരിവിടങ്ങളിലേക്കു വെള്ളം
തനിയേ ആവേശിക്കപ്പെടുമെന്ന
സയന്‍സു പഠിച്ച പുഴമീന്‍
കടലൊച്ച കേട്ടു നടുങ്ങി.

കാണുന്നതൊന്നും
തിരിച്ചറിയാനാകുന്നില്ല.
കാണാനരുതാത്തവ
കരള്‍ തുരന്നു ചിരിക്കുന്നു.
ചിലപ്പോള്‍ ഇറുകിപ്പിടിച്ചും
അല്ലാത്തപ്പോള്‍ അയഞ്ഞുതൂങ്ങിയും
അപാകത്തിലായിരിക്കുന്ന ഇവിടം
എനിക്കു പിടിക്കുന്നേയില്ല.

എപ്പോഴോ മഴ നിലച്ചപ്പോള്‍
ഉണക്കപ്പുല്ലുകളെ തീ നക്കിത്തിന്നു.
ഓരോ യാത്രകളേയും
പുറപ്പെടും മുന്‍പേ ഞെക്കിക്കൊല്ലാനായിരുന്നെങ്കിലെന്ന്
കാലു വെന്ത നായ
ഓടിനടന്നു വിഭ്രമിച്ചു.

എന്തായാലും, ഒടുവില്‍ കിട്ടി.
ശ്വാസക്കുഴലിനോടൊപ്പം
ആത്മഹത്യ ചെയ്യാതെ പോയതിന്
ഒരു ഷോക്കോസ് നോട്ടീസ്.

****

5 comments:

  1. ലളിതമായ ഭാഷയാണ് ഈ കവിതകളെ ആകർഷകമാക്കുന്നത്

    ReplyDelete
  2. എന്തായാലും, ഒടുവില്‍ കിട്ടി.
    ശ്വാസക്കുഴലിനോടൊപ്പം
    ആത്മഹത്യ ചെയ്യാതെ പോയതിന്
    ഒരു ഷോക്കോസ് നോട്ടീസ്.

    ReplyDelete